ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.
20 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണ്. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.